അവര്‍ അവനെ കൊന്നു...!


ഇക്കയുടെ ബോധം തെളിയുന്നത് വരെ ഞാനും ഉപ്പയും പുറത്ത് അക്ഷമയോടെ കാത്ത് നിന്നു. ഞങ്ങളെ പോലെ ഒത്തിരി പേര്‍ അവിടെ ഉണ്ടായിരുന്നു. എല്ലാവരുടെ മുഖത്തും മ്ലാനത. ആരും ഉറക്കെ സംസാരിക്കുന്നില്ലാ. എല്ലാ I.C.U. വും ഇതുപോലെ തന്നെ ആയിരിക്കും. ഓപ്പറേഷന്‍ കഴിഞ്ഞാല്‍ ഒരു ദിവസത്തോളം I.C.U. ല്‍ കിടത്തും. അനസ്തേഷ്യയുടെ സ്വധീനം തീര്‍ന്ന് ഭക്ഷണം കഴിക്കാനുള്ള അവസ്ഥ ആയാലേ റൂമിലേക്ക് മാറ്റൂകയുള്ളൂ എന്ന് മുമ്പേ അറിയിച്ചിരുന്നു.

ഇക്കാക്ക് ബോധം വന്നെന്നും ഒരാള്‍ക്ക് അകത്ത് കയറി കാണാമെന്നും അറിയിച്ചപ്പോ ഉപ്പ അകത്ത് കയറി. ഇത്തിരി നേരം കഴിഞ്ഞപ്പോ എനിക്കും അകത്തേക്ക് ചെല്ലാനുള്ള അനുവാദം കിട്ടി. ഇക്കാനെ കാണാന്‍ അകത്ത് കയറിയ എനിക്ക് ആദ്യം കാണാന്‍ കഴിഞ്ഞത് ഇക്ക കിടക്കുന്നതിനരികിലെ ബെഡ്ഡില്‍ കിടന്ന് കരയുന്ന ഒരു പയ്യനെയാണ്. ശ്വാസം വലിക്കാന്‍ അവന്‍ ഒരുപാട് പ്രയാസപ്പെടുന്നുണ്ടായിരുന്നു‍.
പിന്നീടാണറിഞ്ഞത്, പന്ത് കളിക്കിടെ കാല്‍തെറ്റി വീണ് നട്ടെല്ലിന് മൂന്ന് പൊട്ടലുകള്‍ സംഭവിച്ച് അത്യാസന്ന നിലയില്‍ ആണ് ആ പയ്യനെന്ന്. അവന്‍ ഏങ്ങലടിച്ച് കരയുന്നതാണ് ശ്വാസ തടസ്സമായി എനിക്ക് തോന്നിയത്. എന്തോ, അവനെ കൂടുതല്‍ നോക്കി നില്‍ക്കാന്‍ ആയില്ലാ. ഇത്തിരി നേരം ഇക്കാക്കരികില്‍ നില്‍ക്കാന്‍ അനുവാദം ലഭിച്ചെങ്കിലും ആ പയ്യന്റെ അവസ്ഥ കണ്ടപ്പോ അവിടെ നില്‍ക്കാന്‍ ഒട്ടും തോന്നിയില്ലാ. ഉടനെ തന്നെ I.C.U. വില്‍ നിന്ന് പുറത്ത് കടക്കാന്‍ ഒരുങ്ങി. ഞാന്‍ പയ്യനെ ശ്രദ്ധിക്കുന്ന അത്രയുംനേരം ഇക്ക ഉപ്പയോട് എന്തൊക്കയോ സംസാരിക്കുന്നുണ്ടായിരുന്നു.

അടുത്ത ദിവസം തന്നെ ഇക്കയെ റൂമിലേക്ക് മാറ്റി. ചെരിഞ്ഞ് കിടക്കാനും, ഇരിക്കാനും, പയ്യെ നടക്കാനും ആകുന്നത് വരെ ഉപ്പയായിരുന്നു അവന്റെ കൂട്ടിന്. ഡിസ്ചാര്‍ജ് ചെയ്യുന്ന ദിവസമാണ് ഞാന്‍ വീണ്ടും ഹോസ്പിറ്റലിലേക്ക് പോയത്. അന്നേരമാണ് വീണ്ടും ആ പയ്യനെ പറ്റി കേള്‍ക്കാനിടവന്നത്.
സ്കൂളില്‍ പന്ത് കളിക്കിടെ വീണതായിരുന്നത്രെ ആ 12 വയസ്സ് കാരന്‍. നിര്‍ദ്ധന വീട്ടിലെ അവനെ സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും പിരിവെടുത്താണ് നാലുനാളിനു ശേഷം കൂടുതല്‍ സൌകര്യമുള്ള ഈ ഹോസ്പിറ്റലില്‍ എത്തിച്ചത്. പയ്യന്‍ രക്ഷപ്പെടില്ലാ എന്ന് അദ്ധ്യാപകരേയും പയ്യന്റെ കൂടെ ഉള്ളവരേയും ഡോക്റ്റര്‍ അറിയിച്ചിരുന്നെന്ന് പിന്നീട് മനസ്സിലാക്കാനായി.

അനസ്തേഷ്യയുടെ മയക്കം കഴിഞ്ഞ് പാതി ബോധത്തില്‍ I.C.U. ല്‍ കിടന്ന ഇക്കാക്ക് തുടക്കത്തില്‍ അറിയാന്‍ കഴിഞ്ഞത്, വെളുത്ത് മെലിഞ്ഞ ഒരു നേഴ്സ് ആരോടോ കയര്‍ത്ത് സംസാരിക്കുന്നതാണ്. തുടര്‍ന്ന് കയ്യിലുള്ള സ്റ്റീല്‍റൂള്‍ കൊണ്ട് ആരേയോ അടിക്കുന്നതും കഴിക്കാന്‍ നല്‍കിയ ഭക്ഷണം തുപ്പിക്കളയുന്നു എന്ന കാരണത്താലും ഉച്ചത്തില്‍ കരയുന്നു എന്ന കാരണത്താലും തുടരെ ശകാരിക്കുന്നതും തുപ്പുന്നത് നിര്‍ത്താന്‍ തോര്‍ത്ത് കൊണ്ട് വായ മൂടി കെട്ടാന്‍ ഒരുങ്ങുന്നതുമാണ്.

I.C.U. വിലെ അവസ്ഥ യഥാവിധം മനസ്സിലായി തുടങ്ങിയപ്പോഴാണ്. ശകാരിക്കുന്നതും ക്രൂരമായി പെരുമാറുന്നതും മരണം കാത്ത് കിടക്കുന്ന ആ 12 വയസ്സുകാരനോടാണെന്ന് ഇക്കാക്ക് മനസ്സിലായത്. അന്ന് I.C.U. വില്‍ കയറിയ ഞാന്‍ ആ പയ്യനെ ശ്രദ്ധിക്കുന്ന സമയമത്രയും ഇക്ക ഉപ്പയോട് അടുത്ത് കിടക്കുന്ന പയ്യനെ അവര്‍ ഉപദ്രവിക്കുന്നു എന്നാണ് പറഞ്ഞു കൊണ്ടിരുന്നത്. ഓപ്പറേഷന്‍ കഴിഞ്ഞ് ബോധം തിരിച്ച് കിട്ടി ആദ്യമായി ഇക്ക സംസാരിക്കുന്നത് തന്നെ ആ പയ്യനെ കുറിച്ചായിരുന്നു.

അതെ അവര്‍ അവനെ കൊന്നു..!
ക്രൂരമായി തന്നെ കൊന്നു.

ഇക്ക I.C.U. വില്‍ നിന്നിറങ്ങിയ പിറ്റേ ദിവസം വൈകീട്ട് ആ 12 വയസ്സ്കാരന്‍ മരണപെട്ടു.

മരണത്തിനു കീഴടങ്ങാന്‍ മാത്രം പ്രശ്നങ്ങള്‍ അവന്റെ വീഴ്ച്ചയില്‍ ഉണ്ടായിട്ടുണ്ടാവാം എന്ന്  മനസ്സിലാക്കുന്നു. അവന്റെ മരണം മുമ്പേ ഉറപ്പായിരുന്നിട്ടും എന്തിനവനോട് ഇവ്വിധം പെരുമാറി..! ഈ ലോകത്ത് ജീവിക്കുന്ന അവസാന നിമിഷം വരെ അവന് ഇത്തിരി ആശ്വാസം നല്‍കാമായിരുന്നില്ലേ..!
അതെ നിങ്ങള്‍ അവനെ കൊന്നു...! ക്രൂരമായി തന്നെ മരണത്തിലേക്ക് തള്ളിവിട്ടു.

മരണത്തെ മുഖാമുഖം കണ്ടും കൊടിയ വേദനയോട് മല്ലിടുകയും ചെയ്യുന്ന സമയം അവയോട് പ്രതികരിക്കുന്ന രീതിയുടെ വികലതക്ക് നല്‍കേണ്ട ശുശ്രൂഷയായിരുന്നോ ആതുര സേവകരേ നിങ്ങള്‍ അവന് നല്‍കിയത്.
വേണ്ടായിരുന്നു, പാടില്ലായിരുന്നു ഇത്രയും ക്രൂരത ആ പയ്യനോട്.
വാക്കുകള്‍ കൊണ്ടും പുഞ്ചിരി കൊണ്ടും സന്തോഷത്തിന്റെ ചെറുകണം നല്‍കാന്‍ കഴിയാതിരുന്ന ആതുര സേവകരേ നിങ്ങള്‍ കൊന്നതാ അവനെ അതും അതിക്രൂരമായി തന്നെ..!!