അവര്‍ അവനെ കൊന്നു...!


ഇക്കയുടെ ബോധം തെളിയുന്നത് വരെ ഞാനും ഉപ്പയും പുറത്ത് അക്ഷമയോടെ കാത്ത് നിന്നു. ഞങ്ങളെ പോലെ ഒത്തിരി പേര്‍ അവിടെ ഉണ്ടായിരുന്നു. എല്ലാവരുടെ മുഖത്തും മ്ലാനത. ആരും ഉറക്കെ സംസാരിക്കുന്നില്ലാ. എല്ലാ I.C.U. വും ഇതുപോലെ തന്നെ ആയിരിക്കും. ഓപ്പറേഷന്‍ കഴിഞ്ഞാല്‍ ഒരു ദിവസത്തോളം I.C.U. ല്‍ കിടത്തും. അനസ്തേഷ്യയുടെ സ്വധീനം തീര്‍ന്ന് ഭക്ഷണം കഴിക്കാനുള്ള അവസ്ഥ ആയാലേ റൂമിലേക്ക് മാറ്റൂകയുള്ളൂ എന്ന് മുമ്പേ അറിയിച്ചിരുന്നു.

ഇക്കാക്ക് ബോധം വന്നെന്നും ഒരാള്‍ക്ക് അകത്ത് കയറി കാണാമെന്നും അറിയിച്ചപ്പോ ഉപ്പ അകത്ത് കയറി. ഇത്തിരി നേരം കഴിഞ്ഞപ്പോ എനിക്കും അകത്തേക്ക് ചെല്ലാനുള്ള അനുവാദം കിട്ടി. ഇക്കാനെ കാണാന്‍ അകത്ത് കയറിയ എനിക്ക് ആദ്യം കാണാന്‍ കഴിഞ്ഞത് ഇക്ക കിടക്കുന്നതിനരികിലെ ബെഡ്ഡില്‍ കിടന്ന് കരയുന്ന ഒരു പയ്യനെയാണ്. ശ്വാസം വലിക്കാന്‍ അവന്‍ ഒരുപാട് പ്രയാസപ്പെടുന്നുണ്ടായിരുന്നു‍.
പിന്നീടാണറിഞ്ഞത്, പന്ത് കളിക്കിടെ കാല്‍തെറ്റി വീണ് നട്ടെല്ലിന് മൂന്ന് പൊട്ടലുകള്‍ സംഭവിച്ച് അത്യാസന്ന നിലയില്‍ ആണ് ആ പയ്യനെന്ന്. അവന്‍ ഏങ്ങലടിച്ച് കരയുന്നതാണ് ശ്വാസ തടസ്സമായി എനിക്ക് തോന്നിയത്. എന്തോ, അവനെ കൂടുതല്‍ നോക്കി നില്‍ക്കാന്‍ ആയില്ലാ. ഇത്തിരി നേരം ഇക്കാക്കരികില്‍ നില്‍ക്കാന്‍ അനുവാദം ലഭിച്ചെങ്കിലും ആ പയ്യന്റെ അവസ്ഥ കണ്ടപ്പോ അവിടെ നില്‍ക്കാന്‍ ഒട്ടും തോന്നിയില്ലാ. ഉടനെ തന്നെ I.C.U. വില്‍ നിന്ന് പുറത്ത് കടക്കാന്‍ ഒരുങ്ങി. ഞാന്‍ പയ്യനെ ശ്രദ്ധിക്കുന്ന അത്രയുംനേരം ഇക്ക ഉപ്പയോട് എന്തൊക്കയോ സംസാരിക്കുന്നുണ്ടായിരുന്നു.

അടുത്ത ദിവസം തന്നെ ഇക്കയെ റൂമിലേക്ക് മാറ്റി. ചെരിഞ്ഞ് കിടക്കാനും, ഇരിക്കാനും, പയ്യെ നടക്കാനും ആകുന്നത് വരെ ഉപ്പയായിരുന്നു അവന്റെ കൂട്ടിന്. ഡിസ്ചാര്‍ജ് ചെയ്യുന്ന ദിവസമാണ് ഞാന്‍ വീണ്ടും ഹോസ്പിറ്റലിലേക്ക് പോയത്. അന്നേരമാണ് വീണ്ടും ആ പയ്യനെ പറ്റി കേള്‍ക്കാനിടവന്നത്.
സ്കൂളില്‍ പന്ത് കളിക്കിടെ വീണതായിരുന്നത്രെ ആ 12 വയസ്സ് കാരന്‍. നിര്‍ദ്ധന വീട്ടിലെ അവനെ സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും പിരിവെടുത്താണ് നാലുനാളിനു ശേഷം കൂടുതല്‍ സൌകര്യമുള്ള ഈ ഹോസ്പിറ്റലില്‍ എത്തിച്ചത്. പയ്യന്‍ രക്ഷപ്പെടില്ലാ എന്ന് അദ്ധ്യാപകരേയും പയ്യന്റെ കൂടെ ഉള്ളവരേയും ഡോക്റ്റര്‍ അറിയിച്ചിരുന്നെന്ന് പിന്നീട് മനസ്സിലാക്കാനായി.

അനസ്തേഷ്യയുടെ മയക്കം കഴിഞ്ഞ് പാതി ബോധത്തില്‍ I.C.U. ല്‍ കിടന്ന ഇക്കാക്ക് തുടക്കത്തില്‍ അറിയാന്‍ കഴിഞ്ഞത്, വെളുത്ത് മെലിഞ്ഞ ഒരു നേഴ്സ് ആരോടോ കയര്‍ത്ത് സംസാരിക്കുന്നതാണ്. തുടര്‍ന്ന് കയ്യിലുള്ള സ്റ്റീല്‍റൂള്‍ കൊണ്ട് ആരേയോ അടിക്കുന്നതും കഴിക്കാന്‍ നല്‍കിയ ഭക്ഷണം തുപ്പിക്കളയുന്നു എന്ന കാരണത്താലും ഉച്ചത്തില്‍ കരയുന്നു എന്ന കാരണത്താലും തുടരെ ശകാരിക്കുന്നതും തുപ്പുന്നത് നിര്‍ത്താന്‍ തോര്‍ത്ത് കൊണ്ട് വായ മൂടി കെട്ടാന്‍ ഒരുങ്ങുന്നതുമാണ്.

I.C.U. വിലെ അവസ്ഥ യഥാവിധം മനസ്സിലായി തുടങ്ങിയപ്പോഴാണ്. ശകാരിക്കുന്നതും ക്രൂരമായി പെരുമാറുന്നതും മരണം കാത്ത് കിടക്കുന്ന ആ 12 വയസ്സുകാരനോടാണെന്ന് ഇക്കാക്ക് മനസ്സിലായത്. അന്ന് I.C.U. വില്‍ കയറിയ ഞാന്‍ ആ പയ്യനെ ശ്രദ്ധിക്കുന്ന സമയമത്രയും ഇക്ക ഉപ്പയോട് അടുത്ത് കിടക്കുന്ന പയ്യനെ അവര്‍ ഉപദ്രവിക്കുന്നു എന്നാണ് പറഞ്ഞു കൊണ്ടിരുന്നത്. ഓപ്പറേഷന്‍ കഴിഞ്ഞ് ബോധം തിരിച്ച് കിട്ടി ആദ്യമായി ഇക്ക സംസാരിക്കുന്നത് തന്നെ ആ പയ്യനെ കുറിച്ചായിരുന്നു.

അതെ അവര്‍ അവനെ കൊന്നു..!
ക്രൂരമായി തന്നെ കൊന്നു.

ഇക്ക I.C.U. വില്‍ നിന്നിറങ്ങിയ പിറ്റേ ദിവസം വൈകീട്ട് ആ 12 വയസ്സ്കാരന്‍ മരണപെട്ടു.

മരണത്തിനു കീഴടങ്ങാന്‍ മാത്രം പ്രശ്നങ്ങള്‍ അവന്റെ വീഴ്ച്ചയില്‍ ഉണ്ടായിട്ടുണ്ടാവാം എന്ന്  മനസ്സിലാക്കുന്നു. അവന്റെ മരണം മുമ്പേ ഉറപ്പായിരുന്നിട്ടും എന്തിനവനോട് ഇവ്വിധം പെരുമാറി..! ഈ ലോകത്ത് ജീവിക്കുന്ന അവസാന നിമിഷം വരെ അവന് ഇത്തിരി ആശ്വാസം നല്‍കാമായിരുന്നില്ലേ..!
അതെ നിങ്ങള്‍ അവനെ കൊന്നു...! ക്രൂരമായി തന്നെ മരണത്തിലേക്ക് തള്ളിവിട്ടു.

മരണത്തെ മുഖാമുഖം കണ്ടും കൊടിയ വേദനയോട് മല്ലിടുകയും ചെയ്യുന്ന സമയം അവയോട് പ്രതികരിക്കുന്ന രീതിയുടെ വികലതക്ക് നല്‍കേണ്ട ശുശ്രൂഷയായിരുന്നോ ആതുര സേവകരേ നിങ്ങള്‍ അവന് നല്‍കിയത്.
വേണ്ടായിരുന്നു, പാടില്ലായിരുന്നു ഇത്രയും ക്രൂരത ആ പയ്യനോട്.
വാക്കുകള്‍ കൊണ്ടും പുഞ്ചിരി കൊണ്ടും സന്തോഷത്തിന്റെ ചെറുകണം നല്‍കാന്‍ കഴിയാതിരുന്ന ആതുര സേവകരേ നിങ്ങള്‍ കൊന്നതാ അവനെ അതും അതിക്രൂരമായി തന്നെ..!!

തുഞ്ചന്‍ മീറ്റ് | കണ്ടു, സംസാരിച്ചു, കുറേ ചിരിച്ചു



മീറ്റിലെ ഞാന്‍.
മീറ്റിനു വേണ്ടി തലേ ദിവസം വൈകീട്ട് തന്നെ തുഞ്ചന്‍ പറമ്പിലേക്ക്. അവിടെ എത്തിയപ്പോ നല്ല രസം. കുറേ പേര്‍ അവിടെ ഉണ്ടായിരുന്നു. എല്ലാവരും കൂടി രാത്രി നല്ല രസകരമാക്കി. മീറ്റിന്റെ അന്ന് ചെയ്യേണ്ട കാര്യങ്ങളെ പറ്റി ഉള്ള സംസാരത്തില്‍ കളിയാക്കലുകളും ചീത്തപറച്ചിലുകളും മറ്റുമായി ഉറങ്ങാന്‍ കുറേ വൈകി. എന്നാലും മീറ്റിന്റെ ത്രില്ലില്‍ രാവിലെ നേരത്തെ ഉണര്‍ന്നു. മീറ്റ് ബാനര്‍ (ഫ്ലെക്സ് ബോഡ്) ഗേറ്റിലും മീറ്റ് ഹാളിലും കെട്ടാനായി പുറപ്പെട്ടു. അര മണിക്കൂര്‍ കൊണ്ട് അവ ഭംഗിയാക്കി. രാവിലെ 7,30 മുതല്‍ തന്നെ മീറ്റിനായി ബ്ലോഗര്‍മാര്‍ എത്തിത്തുടങ്ങിയിരുന്നു. ഭക്ഷണം കഴിക്കാനായി വണ്ടിയുമായി അതില്‍ കൊള്ളുന്നവരെ കൂട്ടി ടൌണിലെത്തി. ഭക്ഷണം കഴിച്ച് ചുമ്മാ ഇറങ്ങിപ്പോന്നു. കൂടെ ഉള്ളവരിലാരോ കാശ് കൊടുത്തിരുന്നു.

തിരിച്ച് വന്ന് കുളിക്കാന്‍ മടി ഉണ്ടായെങ്ങിലും മീറ്റല്ലേ എല്ലാവരും വരുന്നതല്ലെ എന്നും കരുതി കുളിച്ചു. പിന്നെ ഡ്രെസ്സ് മാറി മീറ്റ് ഹാളിലേക്ക്. പേര് റെജിസ്റ്റര്‍ ചെയ്തപ്പോ എനിക്കും കിട്ടി ഒരു കാഡും ടാഗും. അതും കഴുത്തിലിട്ട് വരുന്നവരെ കാണാനുള്ള ത്രില്ലോടെ മെയിന്‍ എന്‍ഡ്രന്‍സിലേക്ക്. കൂട്ടമായും ഒറ്റയായും കുറേ പേര്‍ വന്നു. എല്ലാവരേയും കണ്ടു. സംസാരിച്ചു കുറേ ചിരിച്ചു.

പയ്യെ മീറ്റ് ഹാളി പോയി. ഞാനും എന്നെ പറ്റി പറഞ്ഞു
"ഞാന്‍ ഹാഷിം. ബ്ലോഗില്‍ കൂതറ ഹാഷിം. പോസ്റ്റുകള്‍ ഒന്നും അധികമില്ലാ. വായിക്കുന്നതിലൊക്കെ കമന്റ് ഇടാറുണ്ട്. ഉടക്ക് കമന്റുകളോട് കൂടുതല്‍ തല്പര്യം"
ഇത്രയും പറഞ്ഞ് വീണ്ടും മീറ്റിന് വന്നുകൊണ്ടിരിക്കുന്നവരെ കാണാന്‍ പുറത്തിറങ്ങി. അതിനിടയില്‍ വന്ന രണ്ട് കോളുകള്‍ ലൌഡ് സ്പീക്കറില്‍ ഇട്ട് മൈക്കിനോട് ചേര്‍ത്ത് പിടിച്ച് അവര്‍ക്ക് പറയാനുള്ള ആശംസകള്‍ എല്ലാവരേയും കേള്‍പ്പിച്ചു. മീറ്റിന് വരാന്‍ ആഗ്രഹിച്ചിട്ടും കഴിയാതെ പോയ അവരുടെ സാന്നിദ്ധ്യവും എല്ലാവര്‍ക്കും കിട്ടി.

വിക്കീപീഡിയ ക്ലാസിനു മുമ്പേ കിട്ടിയ അരമണിക്കൂര്‍ കൊണ്ട് ബ്ലോഗ് വായനശാല എന്ന ആശയത്തെ കുറിച്ച് ഒരു ചെറു വിവരണം നല്‍കി. അതുകൂടി കഴിഞ്ഞപ്പോ ആശ്വാസം തോന്നി ഇനി ഫ്രീയായി നടക്കാം. എല്ലാവരേയും കാണാം, സംസാരിക്കാം, കുറേ ചിരിക്കാം.

ഒത്തിരി പേരോട് കുറേ നേരം സംസാരിച്ചു. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക്, ഒരു കൂട്ടത്തില്‍ നിന്ന് മറ്റൊരു കൂട്ടത്തിലേക്ക് ഓടി നടന്ന് എല്ലവരേയും കണ്ടു, സംസാരിച്ചു, കുറേ ചിരിച്ചു.
തുഞ്ചന്‍ മീറ്റില്‍ കണ്ടവരെ എല്ലാം പേരെടുത്ത് എഴുതാന്‍ തുനിഞ്ഞാല്‍ മീറ്റിനു വന്ന 150 ഓളം ബ്ലോഗര്‍മാരേയും കൂടെ വന്ന 30 ഓളം പേരുകളും എഴുതേണ്ടി വരുമെന്നതിനാല്‍ തന്നെ ആരേയും പേരെടുത്ത് പറയുന്നില്ലാ. മീറ്റിനു വന്ന ഒരാളെ പോലും നേരില്‍ കാണാതെ പോയിട്ടില്ലാ എന്നു തന്നെ വിശ്വസിക്കുന്നു.

2 മണിയോടെ ഊണ്‍ കഴിക്കാന്‍ ഊട്ടു പുരയിലെത്തി. നല്ല വാഴയിലയില്‍ ഒരു കിടിലം സദ്യ കിട്ടി. അവസാ‍നം ഒരു ഗ്ലാസ് പായസവും. ഊണ് കഴിഞ്ഞതില്‍ പിന്നെ മീറ്റ് ഹാളിലേക്ക് പോയില്ലാ. അവിടിവിടെ കൂടി നിക്കുന്നവരിലേക്ക്, പടമെടുക്കുന്നവരിലേക്ക് ഞാനും ചേര്‍ന്നു. തുഞ്ചന്‍ പറമ്പ് നിറയെ കൂട്ടുകൂടാന്‍ കുറേ പേര്‍. എല്ലവരേയും കണ്ടു, സംസാരിച്ചു, കുറേ ചിരിച്ചു. മീറ്റിന്റെ അവസാന സെക്ഷനില്‍ ബ്ലോഗില്ലാത്തവരുടേയും പുതു ബ്ലോഗര്‍മാരുടേയും ആവശ്യ പ്രകാരം ഇത്തിരി കാര്യങ്ങളും അവര്‍ക്കുള്ള ചില സംശയങ്ങളും എനിക്കറിയാവുന്ന രൂപത്തില്‍ പറഞ്ഞു കൊടുക്കാന്‍ കഴിഞ്ഞു.


മീറ്റ്. കൂതറ കണ്ണിലൂടെ
ബ്ലോഗെന്ന ആശയത്തെ നെഞ്ചോട് ചേര്‍ത്തവരേക്കാളും ആവേശപൂര്‍വം ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നവരാല്‍ സംഭവ ബഹുലമായ തുഞ്ചന്‍ മീറ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഒത്തിരി ഒത്തിരി സന്തോഷം തോന്നുന്നു.
ഒറ്റവാക്കില്‍ പറയാവുന്നത്: മറക്കില്ലൊരിക്കലും തുഞ്ചന്‍ മീറ്റെന്‍ മനം. ഒരുപാടിഷ്ട്ടായി. കുറേ പേരെ കണ്ടു, സംസാരിച്ചു, കുറേ ചിരിച്ചു.

മുന്‍കരുതല്‍



U R kindly informed dat 
കൂതറാܓ's mobile +919895460920 
vil b switched off on Feb 14 
to avoid unwanted proposals. 
pls inform all girls

മരണം, അത് അനിവാര്യം


-മനുഷ്യനെ എന്നും നിസ്സാരവല്‍കരിച്ചവന്‍ മരണം.
-ലോകവും, വാനവും കീഴടക്കുമ്പോലും മനുഷ്യന്‍ തനിക്ക് മുമ്പില്‍ ഒന്നുമല്ലെന്ന് ഉറക്കെ വിളിച്ച് പറയുന്നവന്‍ മരണം.
-മനുഷ്യന് കീഴടക്കാന്‍ കഴിയാഞ്ഞതും, ഏതൊരുവനേയും നിഷ്‌കരുണം കീഴടക്കുന്നവനും മരണം.

ഇന്ന് വൈകീട്ട് വന്ന ഒരു മെയില്‍ വഴിയാണ് പ്രിയ സുഹൃത്ത് ഷാനിയുടെ മരണം അറിഞ്ഞത്
സുഹൃത്തേ,
യാദ്രിശ്ചികമായാണ് താങ്കളുടെ പോസ്റ്റ്‌ കണ്ടത്.മുഹമ്മദ്‌ ഷാനി 31-01-2011 ലെ രാത്രി മരണപ്പെട്ട വിവരം അറിയിക്കുന്നു.
അയല്‍വാസിയും,ആദര്‍ശസുഹൃത്തുമായ അന്‍സാരി .

എന്റെ ജീവിതത്തിലെ ഒരു നിര്‍ണ്ണായക പ്രതിസന്ധി ഘട്ടത്തെ കുറിച്ച് വിവരിച്ച ദുരിതക്കിടക്കയില്‍ പ്രാര്‍ഥനയോടെ.. എന്ന പോസ്റ്റില്‍ ഷാനിയെ പറ്റി പറഞ്ഞിരുന്നു.
ദുഖത്തിന് മരണത്തെ പിടിച്ച് നിര്‍ത്താന്‍ കഴിയുമായിരുന്നെങ്കില്‍ അത് ഷാനിയുടെ കാര്യത്തില്‍ സാധിക്കുമായിരുന്നു.

ഇന്ന് എനിക്ക് കൂട്ട് ഷാനിയുമായുള്ള കൂട്ടുകെട്ടിന്റെ കുറേ നല്ല ഓര്‍മകളും ഒന്ന് രണ്ട് ഫോട്ടോകളും.

പ്രിയ കൂട്ടുകാരാ, ഒരു മരണത്തിനും എന്നില്‍ നിന്ന് നിന്നുടെ ഓര്‍മകളെ പിന്‍വലിക്കാന്‍ സാധ്യമെല്ലെന്ന് ഈ ലോകത്തോട് ഉറക്കെ വിളിച്ച് പറയാനായി ഞാനിവ ഇവിടെ കുറിക്കുന്നു.
നിന്റെ പുഞ്ചിരിക്കുന്ന മുഖം എന്നുമെനിക്ക് കാണുന്നതിനായി നിന്റെ രണ്ട് പടവും ചേര്‍ക്കുന്നു.




പറയാന്‍ ഇനി എനിക്ക് വാക്കുകളില്ലാ.
ഒന്നു മാത്രം അറിയാം
ഞാനും നീയും യാത്രയാകും, എന്റെ ഷാനി യാത്രയായപോലെ.....

സ്നേഹ സമ്മാനം


ഇന്നലെ മുതൽ വിരലുകൾക്ക് ഇത്തിരി ഭാരം. സ്നേഹത്തിന്റെ, ഇഷ്ട്ടത്തിന്റെ സമ്മാനം.

കിട്ടുന്നത് വരെ, കാണുന്നത് വരെ നല്ല ആവേശത്തിലായിരുന്നു
നാട്ടിൽ എത്തിയിട്ടുണ്ടെന്ന് അറിഞ്ഞിട്ടും എനിക്ക് കിട്ടത്തതിന്റെ വിഷമത്തിൽ മൂന്ന് നാൾ. കുറേ ശ്രമിച്ചു എത്രയും പെട്ടെന്ന് അത് കരസ്തമക്കാൻ. റാഷിദിന്റെ കയ്യില്‍ എത്തിയ ആ കുഞ്ഞു പെട്ടി ബസ് വഴി വിടാമെന്നവന്‍ പറഞ്ഞപ്പോ ഒത്തിരി സന്തോഷം തോന്നി.
പിന്നീട് വന്ന എസ് എം എസ്സിൽ..
കെ എൽ 08 എ ആര്‍ 2728
പീ വി ട്ടി ബസ്
സമയം 3.15
മൊബൈല്‍ : 9656XXXXXX

ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങാൻ സമ്മതിക്കുമോ എന്നറിയില്ലാ…. എന്തായാലും പോകണം. അല്ല പോകും
2.15 ൻ തന്നെ ഓഫീസിൽ നിന്നിറങ്ങി. നേരെ ശക്തൻ തമ്പുരാൻ ബസ്റ്റാന്റിലേക്ക്
അവിടെ എത്തും വരെ മനസ്സിൽ കുളിരായിരുന്നു. നേടാൻ പോകുന്ന സമ്മാനത്തിന്റെ ആവേശം…
സ്റ്റാന്റിലെത്തി പീവീട്ടി എപ്പളാ വരാന്ന് ചോദിച്ചപ്പോ മറ്റൊരു ബസ്‌കാരൻ പറഞ്ഞു അത് ഇനിയും അരമണിക്കൂർ കഴിഞ്ഞേ വരൂന്ന്
അയ്യോ ഇനിയും കത്ത് നില്‍ക്കാൻ എന്നിലെ ആവേശത്തിന് കഴിയില്ലാ… പിടിച്ച് നില്‍ക്കുക തന്നെ മാര്‍ഗമുള്ളൂ. അടുത്ത കടയിൽ കയറി 20 രൂപക്ക് എയർടെൽ റീചാർജ് കൂപ്പൺ വാങ്ങി. റാഷി അയച്ച് തന്ന ബസ്സ് ജീവനക്കാരന്റെ മൊബൈലിലേക്ക് വിളിച്ചു.

ദേ അവർ സ്റ്റാന്റിൽ എത്തിയിട്ടുണ്ടെന്ന്… സന്തോഷം കൊണ്ട് ഇനി എന്താ പറയാന്ന് അറിയുന്നില്ലാ….
എവിടെ..? ബസ്സിന്റെ നിറം…. നില്‍ക്കുന്ന സ്ഥലം..? ഒറ്റ ശ്വാസത്തിലയിരുന്നു ചോദ്യം… ബസ്സുകാരന് ഞാൻ ചോദിച്ചതൊന്നും മനസ്സിലായില്ലാ… എനിക്ക് തന്നെ മനസ്സിലാവാത്ത അത്രക്ക് സ്പീഡിലായിരുന്നു ചോദ്യമെന്ന് പിന്നേയാ മനസ്സിലായെ.
ഒരു വിതം എല്ലാം ചോദിച്ചറിഞ്ഞു. ഞാൻ നില്‍ക്കുന്നിടത്ത് അപ്പുറത് തന്നെ ഉണ്ട് ഇളം മഞ്ഞ കളറിൽ പീ വീ ട്ടി ബസ്. ഉടനെ ബസ്സിനടുത്തെക്ക്. അടഞ് കിടക്കുന്ന ഡോര്‍ കണ്ടപ്പോ ഉള്ളിൽ ആരുമില്ലെന്നാ വിചാരിച്ചെ.. വീണ്ടും നിരാശ….
അപ്പുറത്ത് നില്‍ക്കുന്ന ആളിനോട് തിരക്കിയപ്പോ അവർ തന്നെ ബസ്സിന്റെ ആൾ

എനിക്കുള്ള പെട്ടി താ…. പെട്ടെന്നുള്ള പറച്ചിൽ അയാളിൽ ഒരു ആക്രാന്തകരന്റെ മുഖം എനിക്ക് നൽകിയിട്ടുണ്ടവാം, എനിക്ക് പിടിച്ച് നിക്കാൻ പറ്റാത്ത സന്തോഷം.
പേരും മൊബൈൽ നമ്പറും ചോദിച്ച് ഞാൻ തന്നെയാണ് ആളെന്ന് ഉറപ്പ് വരുത്തി ആ പിങ്ക് കളർ പാക്കറ്റ് എന്നെ ഏൽപ്പിച്ചു.

രണ്ട് കൈകൊണ്ടും മുറുക്കിപ്പിടിച്ച് കാറിനടുത്തേക്ക് നടക്കുമ്പോളും ആ കുഞ്ഞു പെട്ടിയിലായിരുന്നു മനസ്സ് നിറയെ. ഡ്രൈവിങ് സീറ്റിൽ കയറി അരികിലെ സീറ്റിൽ അരുമയോടെ ആ പൊതിയെ വെച്ചു. കയ്യെടുത്തപ്പോ എന്തോ വിഷമം… ഇല്ലാ … വേണ്ടാ, ഇടത് കൈ കുഞ്ഞു പെട്ടിക്ക് മുകളിൽ വെച്ച് കൊണ്ട് തന്നെ കാറുമായി റൂമിലേക്ക്…

ഇന്നെന്റെ വിരലുകൾക്ക് തിളക്കം… സ്നേഹത്തിന്റെ ഒത്തിരി ഭാരം മനസ്സിനും വിരലുകൾക്കും.
അതെ ഞാനിന്ന് ഒരു പവിഴ മുതലാളി.
സ്നേഹോപഹാരമായി ലഭിച്ച ജീവിതത്തിലെ ആദ്യ പവിഴ മോതിരം..
ജീവന്റെ ഓരോ സ്പന്ദനവും ഏറ്റുവാങ്ങി എന്നോടൊപ്പം ഊണിലും ഉറക്കത്തിലും…..

കൂതറക്കും പണി കിട്ടി...!


വിട്ട് നില്‍ക്കാനും ഒളിച്ച് നില്‍ക്കാനും കഴിയില്ലെന്ന് മനസ്സിലാവുകയും വീണ്ടും സജ്ജീവമാവാനുള്ള ആഗ്രഹത്തിന് കീഴടങ്ങുകയും ചെയ്യപ്പെടുന്നു എന്ന തോന്നലിലാവാം വീണ്ടും ബ്ലോഗില്‍ എത്തിപ്പെടാന്‍ കൊതിക്കുന്നത്.

വരുന്നു..... എങ്കിലും പഴയപോലെ വായന കഴിയുമെന്ന് തോന്നുന്നില്ലാ. വായനയിലും കമന്റിലും ആയിരുന്നു എന്റെ ആഹ്ലാദം. വായിക്കുന്ന പോസ്റ്റുകള്‍ക്ക് എനിക്ക് തോന്നുന്ന കമന്റ് ഇത് വരെ നല്‍കിയിട്ടുണ്ട്. ബൂലോക സൌഹൃദവും കൂട്ടുകെട്ടും എന്റെ കമന്റുകളെ ഒരിക്കലും വഴിതിരിച്ച് വിട്ടിട്ടില്ലാ. ഇനിയും അങ്ങനെ തന്നെ ആയിരിക്കും.. തീര്‍ച്ച.!
ബൂലോക ഉടക്കുകള്‍ ബൂലോകത്ത് തന്നെ കമന്റ് ബോക്സില്‍ ഒതുക്കി വെക്കാനും ബൂലോക സൌഹൃദങ്ങളെ ജീവിതത്തിന്റെ അനുഗ്രഹ നിമിഷങ്ങളിലേക്ക്  പകര്‍ത്താനും ആഗ്രഹിക്കുന്നു

അതെ, പണി കിട്ടി..!
അപകടവുമായി ബന്ധപ്പെട്ട് എനിക്ക് കിട്ടിയ രണ്ടര വര്‍ഷത്തെ വിശ്രമം അവസാനിപ്പിച്ച് ജോലിക്ക് പോകാനുള്ള ഒരുക്കത്തിലാണിപ്പോള്‍ ഞാനുള്ളത്. വിശ്രമകാലം അലോസരമാവാതെ ആക്കിത്തീര്‍ക്കാന്‍ എനിക്കീ ബൂലോകവും ചാറ്റും ബ്ലോഗ് കൂട്ടുകെട്ടും ആയിരുന്നു കൂട്ട്. അവയെ ഇനി വേണ്ടെന്ന് വെക്കാന്‍ കഴിയില്ലാ.. തീര്‍ച്ച.!

ജോലിത്തിരക്കിലായാലും കഴിയും വിധം വീണ്ടും ബൂലോകത്ത് ഓടി നടക്കാന്‍ ഞാനും നിങ്ങളുടെ കൂടെ ഉണ്ടാകും. കമന്റായും ചാറ്റായും ബൂലോകത്തിന് കൂടെ നില്‍ക്കാന്‍ ഒരുപാട് കൊതിക്കുന്നു.

ബൂലോകമെന്ന മാസ്മരിക ലോകത്തേക്ക് നിങ്ങളോടൊപ്പം പറക്കാന്‍ ഞാന്‍ വീണ്ടും.....

കൂതറHashimܓ